തമിഴ്‌നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം. അഞ്ച് പേർ വെന്തുമരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. മധുരയിലാണ് സംഭവം.
തിരുമംഗലം അഴകുചിറയിലെ പടക്കശാലയിലായിരുന്നു തീപിടിത്തം ഉണ്ടായത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. തീ പടർന്നതിന് ശേഷം സ്‌ഫോടക വസ്തുക്കൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെയാണ് തീപിടിത്തം ഉണ്ടായ വിവരം പ്രദേശവാസികൾ അറിയുന്നത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തല്ല. സംഭവത്തിൽ വെടിമരുന്ന് സൂക്ഷിച്ച മൂന്ന് കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവ സമയം 15 പേരാണ് പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായിരുന്നത്. ഇതിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണ സംഖ്യ വീണ്ടും ഉയരാനാണ് സാദ്ധ്യത. മരിച്ചവരിൽ സ്ത്രീകൾ ഉൾപ്പെടെയുണ്ടെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.