ബെംഗളൂരുവിലെ കന്നട തിയേറ്റർ ആർട്ടിസ്റ്റും നടനുമായ രവി പ്രസാദ് അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. നാടക എഴുത്തുകാരനായ ഡോ. എച്ച്.എസ് മുദ്ദുഗൗഡയുടെ മകനാണ് രവി പ്രസാദ്. ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ ശേഷമാണ് അഭിനയരംഗത്ത് എത്തുന്നത്. മാണ്ഡ്യയിലെ തിയേറ്റർ ഗ്രൂപ്പുകളിലൂടെയാണ് രവി പ്രസാദ് ശ്രദ്ധേയനാകുന്നത്. അതിന് ശേഷം ടെലിവിഷൻ, സിനിമാരംഗത്ത് സജീവമായി. മാണ്ഡ്യയിലെ വസതിയിൽ വച്ച് ശവ സംസ്കാര ചടങ്ങുകൾ നടക്കും.