ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്‍റായിരുന്ന അനിൽകുമാർ വേലായുധനെ അറിയിപ്പുപോലും നൽകാതെ ഒഴിവാക്കിയ ജില്ലാ നേതൃത്വത്തിന്‍റെ നടപടിക്കെതിരെ ബിജെപിക്കുള്ളിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അനിൽകുമാറിനെ മുന്നറിയിപ്പ് പോലും നൽകാതെയാണ് സ്ഥാനത്ത് നിന്നും നീക്കിയതെന്നും ഏരിയ കമ്മിറ്റികളോട് കൂടിയാലോചന പോലും നടത്തിയില്ലായെന്ന പരാതിയും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിഭാഗം പ്രവർത്തകർ ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. എ.ബി.വി.പി മുഴുവൻ സമയപ്രവർത്തകനായിരുന്ന അനിൽകുമാർ. ആർ.എസ്.എസ് നോമിനിയായാണ് വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്. സാധാരണ മൂന്നു വർഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധി. എന്നാൽ ഏഴ് മാസം തികയും മുൻപേ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് പുതിയ മണ്ഡലം പ്രസിഡന്‍റിനെ ജില്ലാ നേതൃത്വം പ്രഖ്യാപിച്ചത്.