Kerala

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന്‍റെ അപ്പീല്‍ തള്ളി; ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

Published

on

ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്‍റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്‍റെ അപ്പീല്‍ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് നിഷാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മുഹമ്മദ് നിഷാമിന്‍റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും തനിക്കെതിരെ മാധ്യമ വിചാരണയുണ്ടായെന്നുമായിരുന്നു നിഷാമിന്‍റെ വാദം. ശരിയായ അന്വേഷണം നടത്താതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. 2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. തൃശൂരിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഗേറ്റ് തുറക്കാന്‍ വൈകിയതിന് വ്യവസായി മുഹമ്മദ് നിഷാം, സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിന് നേരെ ആഢംബര കാറിടിച്ച് കയറ്റിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ഫെബ്രുവരി 16ന് മരിച്ചതോടെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version