കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ഒരാൾ വെന്തുമരിച്ചു. കാർ പൂർണമായും കത്തിനശിച്ചു. കോയമ്പത്തൂർ ഉക്കടംകോട്ട ഈശ്വരൻ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീയണച്ചപ്പോൾ പൊട്ടാത്ത രണ്ട് സിലിണ്ടറുകൾ കാറിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ ദുരൂഹതയില്ലെങ്കിലും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കോയമ്പത്തൂർ എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.കാറിലുണ്ടായിരുന്ന ഒരു പുരുഷനാണ് സ്ഫോടനത്തിൽ വെന്തുമരിച്ചത്. പൊള്ളാച്ചി സ്വദേശിയായ പ്രഭാകരന്റെ പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. എന്നാൽ ഇയാളിൽനിന്ന് അഞ്ചുപേർക്കെങ്കിലും കാർ കൈമാറിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. ദീപാവലി പ്രമാണിച്ച് തുറന്നിരുന്ന സമീപത്തെ കച്ചവടസ്ഥാപനങ്ങളെല്ലാം അപകടത്തെ തുടർന്ന് അടച്ചിട്ടു.