സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്‍റെ നാട്ടുകാരായ ഏഴു പേരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ പ്രവീൺ കൊലക്കേസുമായി എസ്.ഡി.പി.ഐയ്ക്ക് ബന്ധമില്ലെന്നും നിരപരാധികളെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും നേതൃത്വം ആരോപിച്ചു.അതിനിടെ പ്രവീണിന്റെ കൊലപാതകം കനയ്യ ലാലിന്റെ കൊലപാതകത്തെ അപലപിച്ച് പോസ്റ്റ് ഇട്ടതിന് പ്രതികാരം എന്ന് സൂചന കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ജൂൺ 29 നാണ് മതമൗലികവാദത്തിനെതിരെ ശക്തമായി പ്രതികരിച്ച് പ്രവീൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കൊലപാതകത്തിന് പിന്നിൽ മതമൗലിക ശക്തികൾക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്കാണ് കർണാടക പൊലീസ് എത്തുന്നത്. അതുകൊണ്ടുതന്നെ കേസ് അന്വേഷണം എൻ. ഐ.എ ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്‍റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഇതേത്തുടർന്ന് ബെല്ലാരിയിലെ പുത്തൂർ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.