Malayalam news

മധു കൊലക്കേസ്; പതിമൂന്ന് പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും…..

Published

on

 അരി മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന വനവാസി യുവാവിനെ പൈശാചികമായി മര്‍ദിച്ചു കൊന്ന കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴുവര്‍ഷം കഠിന തടവ്.  കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴു വര്‍ഷം കഠിന തടവിനു പുറമേ ഒരുലക്ഷം രൂപ പിഴയും ശിക്ഷയും ജഡ്ജി കെ.എം. രതീഷ് കുമാര്‍ വിധിച്ചു. പതിനാറാം പ്രതി മുനീറിന് 500 രൂപ പിഴ മാത്രമാണ് ശിക്ഷ. മൂന്നു മാസം കൂടി ശിക്ഷ വിധിച്ചെങ്കിലും വിചാരണ കാലയളവ് ശിക്ഷയായി കണക്കാക്കും.  നേരത്തേ, കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി/എസ്ടി സ്പെഷല്‍ കോടതി കണ്ടെത്തിയിരുന്നു. രണ്ടു പേരെ വിട്ടയച്ചു. പണവും രാഷ്ട്രീയവും ഉപയോഗിച്ച് 24 സാക്ഷികളെ കൂറുമാറ്റിയിട്ടും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് കഴിഞ്ഞു.അട്ടപ്പാടി താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍ (59), കള്ളമല മുക്കാലി കിളയില്‍ മരയ്ക്കാര്‍ (41), കള്ളമല പൊതുവച്ചോല ഷംസുദീന്‍ (41), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (38), ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (39), കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46), കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), മുക്കാലി വിരുത്തിയില്‍ നജീബ് (41), കള്ളമല മുക്കാലി മണ്ണംപറ്റ ജൈജുമോന്‍ (52), കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ് (38), കള്ളമല മുക്കാലി മുരിക്കട സതീഷ് (43), മുക്കാലി ചെരുവില്‍ ഹരീഷ് (42), മുക്കാലി ചെരുവില്‍ ബിജു (45), മുക്കാലി വിരുത്തിയില്‍ മുനീര്‍ (36) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി കല്‍ക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ് (38), 11-ാം പ്രതി കള്ളമല മുക്കാലി ചോലയില്‍ അബ്ദുള്‍ കരീം (52) എന്നിവരെയാണ് വെറുതേ വിട്ടത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ്സി/എസ്ടി നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയാണ് തെളിഞ്ഞത്. അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിനെ (30) 2018 ഫെബ്രുവരി 22നാണ് പ്രതികള്‍ തല്ലിക്കൊന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടില്‍ നിന്നു പിടിച്ചുകൊണ്ടുവന്ന് കൈകള്‍ കെട്ടി മര്‍ദിക്കുകയായിരുന്നു. മധുവിനൊപ്പം പ്രതികള്‍ സെല്‍ഫിയെടുത്തു. ഈ ഫോട്ടോയാണ് കേസില്‍ വഴിത്തിരിവായത്.വിചാരണ ആരംഭിച്ചത് 2022 ഫെബ്രുവരി 18നാണ്. പ്രോസിക്യൂഷന്‍ സാക്ഷികളായ 127 പേരില്‍ 101 പേരെയാണ് വിസ്തരിച്ചത്. മധുവിന്റെ ബന്ധു, വനംവകുപ്പിലെ താത്കാലിക വാച്ചര്‍ എന്നിവരടക്കം 24 പേര്‍ കൂറുമാറിയിരുന്നു. ഇവരെ ഒഴിവാക്കി. ഒരാള്‍ മരിച്ചു. ബാക്കി 77 പേര്‍ പ്രോസിക്യൂഷന്അനുകൂലമായി മൊഴി നല്കി.  മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ഭീഷണികളും മറ്റും തരണം ചെയ്താണ് കേസുമായി പോയത്. അനുകൂലിച്ച സാക്ഷികള്‍ക്ക് പോലീസ് സുരക്ഷ വരെ ഏര്‍പ്പെടുത്തേണ്ടി വന്നു. കൂറുമാറിയവരില്‍ ചിലര്‍ പിന്നീട് അനുകൂല മൊഴി നല്കിയതും മധുവിനു നീതി ലഭിക്കാന്‍ വഴിതെളിച്ചു.  

Trending

Exit mobile version