ബംഗളൂരുവിൽ മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളായ രണ്ടുമലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബസവപുരയിൽ വാടകവീട്ടിൽ താമസിക്കുന്ന എ.എസ്. പ്രദീപ് (38), സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 29-ന് ജെ.പി. നഗറിലെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. ജനലിനടുത്തുവെച്ച സ്വർണമാല മോഷണം പോയെന്ന് ജെ.പി. നഗർ സ്വദേശിയായ ശാന്തി സിദ്ധരാജുവാണ് പരാതി നൽകിയത്. പ്രതികൾക്കെതിരേ ബെംഗളൂരുവിൽ 20-ലേറെ മാലപൊട്ടിക്കൽ കേസുകളുണ്ടെന്നും ഇരുവരും കള്ളനോട്ട് ഇടപാട് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. നഗരത്തിൽ കറങ്ങിനടന്ന് സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പിടിച്ചുപറിക്കുകയായിരുന്നു പതിവ്. വീടുകളിൽ നിന്നും മോഷണം നടത്തിയിട്ടുണ്ട്. പ്രതികളുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 3.1 ലക്ഷത്തിന്‍റെ വ്യാജനോട്ടുകൾ കണ്ടെത്തി.