കെഎസ്ആർടിസി ബസ്സുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 3ന് തൃശ്ശൂര്‍ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ടിരുന്ന ലോഫ്ലോർ ബസ്സിൽ വെച്ചായിരുന്നു മോഷണം. തൃശ്ശൂര്‍ ടൗണ്‍ ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോട്ടയം – കോഴിക്കോട് ബസ് തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴായിരുന്നു മോഷണം. മൊബൈൽഫോണും, പഴ്സും അടങ്ങിയ ബാഗ് ബസില്‍ വെച്ച് യാത്രക്കാരി ശുചിമുറിയില്‍ പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. ഇത് നിരീക്ഷിച്ച പ്രതി ബാഗുമായി കടന്നുകളയുകയായിരുന്നു. ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ, 1,000 രൂപ, എടിഎം കാർഡുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. യാത്രക്കാരിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നഷ്ടപ്പെട്ട മൊബൈൽഫോണിന്‍റെ ലൊക്കേഷന്‍ തമിഴ്നാട്ടിലാണെന്നു മനസ്സിലാക്കിയ പോലീസ് തമിഴ്നാട്ടിലെത്തി ഉപയോഗിക്കുന്നയാളെ കണ്ടെത്തി.എന്നാല്‍ മോഷണമുതലാണെന്ന് അറിയാതെ അയാൾ വാങ്ങി ഉപയോഗിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തുകൃഷ്ണൻ പിടിയിലായത്. പ്രതി സ്ഥിരമായി കേരളത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ സമാനമായ മറ്റ് കേസുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.