Local

നാടക പ്രവർത്തകനും സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായിരുന്ന ശേഖർ അത്താണിക്കൽ അന്തരിച്ചു.

Published

on

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചിത്സയിലിരിക്കെ. ഇന്നലെ രാത്രി 11.40 ന് ആയിരിന്നു അന്ത്യം. അടിയന്തിരാവസ്ഥക്കു മുൻപു മുതലേ നക്സൽ പ്രസ്ഥാനങ്ങളുമായി സജീവ ബന്ധം പുലർത്തിപ്പോരികയും വിപ്ലവ രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. അടിയന്തിരാവസ്ഥക്കുശേഷം ജനകീയ സാംസ്കാരിക വേദിയും സി.പി.ഐ (എം. എൽ) പാർട്ടിയും കെട്ടിപ്പടുക്കുന്നതിൽ സജീവമായ പങ്കു വഹിച്ചു. ശേഖരറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കുന്നംകുളത്തെ സുധ കോളേജ് ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പുരോഗമനപരവും വിപ്ലവപരവുമായി ചിന്തിക്കുന്നവരുടെ ഒരു സാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. വേലൂരിൽ അദ്ദേഹം ആരംഭിച്ച ‘ ബോധി ‘ കേളേജ് നൂറു കണക്കിനു വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. ആഗോളീകരണത്തിന്റെ പ്രാദേശിക പ്രയോഗരൂപങ്ങൾക്കെതിരെ കേരളത്തിൽ നടന്ന എല്ലാ ജനകീയ സമരങ്ങളും വേലൂരിലും പരിസരങ്ങളിലും പ്രതിഫലിച്ചത് ശേഖരൻ മാഷ് നേതൃത്വം നൽകിയ സമരങ്ങളിലൂടെയാണ്. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ‘ നാടകം നിരോധിച്ചപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി കേരളത്തിൽ ഉയർന്നുവന്ന പ്രസ്ഥാനത്തിന്റേയും അടിയന്തിരാവസ്ഥ രക്തസാക്ഷി പി. രാജന്റെ പ്രതിമ കക്കയത്തു സ്ഥാപിക്കുന്നതിനു നടത്തിയ വിപ്ലവ ശക്തികളുടെ ശ്രമങ്ങളെ അടിച്ചു തകർക്കാൻ ഭരണകൂടം നടത്തിയ കടന്നാക്രമണങ്ങൾക്കെതിരായ പ്രചരണത്തിന്റേയും മുഖ്യ മുഖമായിരുന്നു ശേഖരൻ ‘പ്രവാചകരെ കല്ലെറിയുന്നവർ ‘ തുടങ്ങി ശേഖരൻ മാഷ് അരങ്ങത്തെത്തിച്ച എത്രയോ നാടകങ്ങൾ നിരവധി വേദികളിൽ ചടുലമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സമാന്തര വിദ്യാഭ്യാസ രംഗം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കു നൽകുന്ന വിലപ്പെട്ട സംഭാവനകളെ തികഞ്ഞ ആത്മവിശ്വാസത്തോടെ നോക്കിക്കണ്ടിരുന്ന ശേഖരൻ കേരളത്തിലെ പാരലൽ കോളേജുകളുടെ സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു. ജനകീയ സാംസ്ക്കാരിക വേദിയുടെ തുടർച്ചയായി 1989 ൽ രൂപീകരിക്കപ്പെട്ട ജനകീയ കലാസാഹിത്യ വേദിയുടെ സംസ്ഥാന കമ്മിറ്റി അംഗവും തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റുമായിരുന്നു ശേഖരൻ. മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ് ) ന്റെ തൃശൂർ ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഭാര്യ വത്സ. മക്കൾ സന്യാൽ, സന്താൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version