പഴയന്നൂർ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും ചേർന്ന സംയുക്ത ചികിത്സ സമീപനം ഉണ്ടാകേണ്ടതുണ്ട്. അതിദരിദ്രരുടെ എണ്ണം ഒരു ശതമാനത്തിൽ കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആരോഗ്യം നന്നാക്കാൻ ആദ്യം മികച്ച ഭക്ഷണം എത്തിക്കാൻ കഴിയണം. ആദിവാസി മേഖലയിൽ സർക്കാർ മികച്ച രീതിയിൽ പോഷകാഹാര വിതരണം നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടൈം മാസികയുടെ സർവേയിൽ ലോകത്ത് കാണേണ്ട അമ്പത് സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്. ഇവിടെ വിദേശികൾ വരുമ്പോൾ മോശമായി കാണരുത്. മാലിന്യ മുക്തമായ വാർഡുകൾ സൃഷ്ടിക്കുന്ന ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യകേരളം ഡി.പി.എം. ഡോ.യു.ആർ. രാഹുൽ പദ്ധതി വിശദീകരണം നടത്തി. മേളയുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ റാലി, വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബ്, സ്കൂൾ കുട്ടികൾക്കായി ചിത്ര രചന മത്സരം, യോഗ പ്രദർശനം, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, കോവിഡാനന്തര ചികിത്സ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷനായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക് അബ്ദുൾ ഖാദർ, പത്മജ എം കെ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ സുചിത്ര എം വി, അരുൺ കാളിയത്ത്, സിന്ധു എസ്, ഗീതാ രാധാകൃഷ്ണൻ, ലത സാനു, ഷിജിത സൂസൻ അലക്സ്, ടി.ഗോപാലകൃഷ്ണൻ, എച്ച്. ഷലീൽ എന്നിവർ സംസാരിച്ചു.